ചരിത്രം സൃഷ്ടിച്ചു വ്യോമസേനാ വിമാനം ദൗളത് ബെഗ് ഓള്‍ഡിയില്‍ ഇറങ്ങി; ചൈനയ്ക്ക് പരോക്ഷ താക്കീത്

single-img
20 August 2013

Aeroplaneലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമായ, ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ദൗളത് ബെഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രി പ്പില്‍ വ്യോമസേന ഇന്നലെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമിറക്കി. ഇന്നലെ രാവിലെ 6.54 നായിരുന്നു ചരിത്രം തിരുത്തിക്കുറിച്ച ലാന്‍ഡിംഗ്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശത്ത് ലാന്റിംഗ് നടത്തിയ നേട്ടം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് സ്വന്തം. അതിര്‍ത്തിയില്‍ നേരിട്ടും അല്ലാതെയും നുഴഞ്ഞു കയറ്റം നടത്തുന്ന ചൈനയ്ക്കുള്ള താക്കീതു കൂടിയാണ് ഇത്.

ഇരുപതു ടണ്‍ ഭാരം വഹിക്കാന്‍ ഈ വിമാനത്തിനു കഴിയും. ഏതു കാലാവസ്ഥയിലും അടിയന്തരഘട്ടങ്ങളില്‍ സൈനികരെ എത്തിക്കാം.കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ തേജ്ബിര്‍ സിംഗും വീല്‍ഡ് വൈപ്പേഴ്‌സിലെ സൈനികരും മുതിര്‍ന്ന ഓഫീസര്‍മാരുമാണ് സമുദ്രനിരപ്പില്‍നിന്ന് 16,614 അടി ഉയരത്തിലുള്ള ഡിബിഒ വിമാനത്താവളത്തിലിറങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ ദൗളത് ബെഗ് ഓള്‍ഡിയിലാണ് ചൈനീസ് സൈന്യം നുഴഞ്ഞുകയറി താവളം ഉറപ്പിച്ചതും പിന്നീട് പിന്മാറിയതും. 1962 ലാണ് ഇന്ത്യ ഇവിടെ സൈനികക്യാമ്പ് നിര്‍മിച്ചത്.