തപാല്‍ വകുപ്പിന്റെ 1,100 കോടിയുടെ കരാര്‍ ടിസിഎസിന്

single-img
29 May 2013

ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ സിസ്റ്റം ഇന്റര്‍ഗ്രേഷനുള്ള 1,100 കോടി രൂപയുടെ കരാര്‍ രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് സ്വന്തമാക്കി. തപാല്‍ വകുപ്പ് നടപ്പിലാക്കുന്ന സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത പദ്ധതിയുടെ കരാര്‍ ആണ് ടിസിഎസിനു ലഭിച്ചത്. ആറു വര്‍ഷമാണ് കരാര്‍ കാലാവധി. തപാല്‍ വകുപ്പിനു ആധുനിക മുഖം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയില്‍ മെയില്‍ , ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാനവവിഭവശേഷി, ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കം തുടങ്ങിയ മേഖലകളിലാണ് ടിസിഎസ് സേവനം ലഭ്യമാക്കുന്നത്. വിവരങ്ങള്‍ കൈമാറുന്നതും അടിസ്ഥാന സൗകര്യങ്ങളും സര്‍വ്വീസ് ലെവല്‍ കരാര്‍, കോള്‍ സെന്റര്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വീസ് ഡസ്‌ക് എന്നിവയുടെ കാര്യങ്ങളും ടിസിഎസ് ആയിരിക്കും കൈകാര്യം ചെയ്യുന്നത്. ഇന്ത്യ പോസ്റ്റ് 2012 എന്നാണ് തപാല്‍ വകുപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷനും പേരിട്ടിരിക്കുന്നത്. ഇതിനായി ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, സിസ്റ്റം ഇന്റഗ്രേഷന്‍ എന്നീ വിഭാഗങ്ങളിലായി എട്ടു പുറംകരാറുകളാണ് നല്‍കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് നെറ്റ്‌വര്‍ക്ക് ആയി തപാല്‍ വകുപ്പ് മാറുമെന്നാണ് കണക്കാക്കുന്നത്.