ഓര്‍മ മാത്രം

single-img
27 March 2013

അഭ്രപാളിയില്‍ സമാനതകളില്ലാത്ത ആത്മാര്‍പ്പണമായി മാറിയ സുകുമാരി എന്ന നടി ഇനി ഓര്‍മ മാത്രം. സിനിമാലോകത്തോടും ആരാധകവൃന്ദത്തോടും വിട പറഞ്ഞ് സുകുമാരി മടങ്ങി. ഇന്നലെ അന്തരിച്ച സുകുമാരിയുടെ ഭൗതികദേഹം ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ ഒന്‍പതു മണി മുതല്‍ ടി നഗറിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയസൂര്യ, അനൂപ് മേനോന്‍, പാര്‍വതി ജയറാം, ലിസി പ്രിയദര്‍ശന്‍, കെ.പി.എസി. ലളിത, ശരത് കുമാര്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം പ്രിയപ്പെട്ട സുകുമാരിയമ്മയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രി ഗണേഷ് കുമാര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

വൈകുന്നേരം മൂന്നരയോടെ വിലാപയാത്രയായിട്ടാണ് ബസന്ത് നഗറിലെ ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോയത്. തുടര്‍ന്ന് അന്ത്യ കര്‍മ്മങ്ങള്‍ക്കു ശേഷം സംസ്‌കരിച്ചു.
ഇന്നലെ വൈകുന്നേരമാണ് ചെന്നൈ ഗ്ലേബല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്ത്യം സംഭവിച്ചിത്. ഫെബ്രുവരി 26 ന് വീട്ടിലെ പൂജാമുറിയില്‍ വിളക്കു കത്തിക്കുന്നതിനിടയില്‍ തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.