വിജേന്ദറിന്റെ വാദം പൊളിയുന്നു

single-img
9 March 2013

മയക്കുമരുന്നു വില്‍പ്പനക്കാരനുമായി ബന്ധമാരോപിക്കപ്പെട്ട ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് കുടുങ്ങുന്നു. താനും വിജേന്ദറും പോലീസ് പിടിയിലായ അനുപ് സിങ് കഹ്ലോണില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയതായി മറ്റൊരു ബോക്‌സറായ രാം സിങ് പോലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിനു ശേഷം വിജേന്ദറിനൊപ്പം മൂന്നു നാലു തവണ കഹ്ലോണിനെ കണ്ടെന്നും അയാളില്‍ നിന്നും മയക്കു മരുന്നു വാങ്ങിയെന്നുമാണ് രാം സിങ് പോലീസിനോടു പറഞ്ഞത്. എന്നാല്‍ തങ്ങളിരുവരും സ്ഥിരമായി മയക്കുമരുന്നു ഉപയോഗിക്കാറില്ലെന്നും രാം സിങ് പറഞ്ഞു. ഇതോടെ സംഭവത്തില്‍ തന്റെ പങ്ക് നിഷേധിച്ച വിജേന്ദറിന്റെ വാദം പൊളിയുകയാണ്. മൊഹാലിയിലെ കഹ്ലോണിന്റെ ഫഌറ്റില്‍ നിന്നും 130 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് വിവാദത്തിനു തുടക്കമായത്. പോലീസ് പിടിയിലായ കഹ്ലോണ്‍, വിജേന്ദറിനും രാം സിങിനും മയക്കു മരുന്നു നല്‍കിയിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍ ആരോപണം വിജേന്ദര്‍ നിഷേധിച്ചു. മയക്കു മരുന്നു കണ്ടെടുത്ത ഫഌറ്റിനു മുന്‍പില്‍ വിജേന്ദറിന്റെ ഭാര്യയുടെ കാറും പോലീസ് കണ്ടെടുത്തിരുന്നു.