പതിവായി ധ്യാനിക്കാറുണ്ടായിരുന്നു; ചിന്തകൾ അത്രമേൽ ശുദ്ധമായി സൂക്ഷിക്കാൻ ശ്രമിച്ചു; ‘രാമായണ’യ്ക്കായി നടത്തിയ ആത്മീയ യാത്രയെപ്പറ്റി സായ് പല്ലവി

നിതീഷ് തിവാരി- രൺബീർ കപൂർ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘രാമായണ’. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായെത്തുന്നത്. ചിത്രത്തിൽ സീതയായെത്താൻ താൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സായ് പല്ലവിയിപ്പോൾ. ഇങ്ങനെയൊരു വേഷം ചെയ്യാൻ പറ്റിയത് തനിക്ക് കിട്ടിയ ഒരനുഗ്രഹമാണെന്ന് പറയുകയാണ് സായ് പല്ലവി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
കഴിഞ്ഞ മൂന്ന് വർഷമായി ഈ വേഷത്തിനായി താൻ നടത്തിയ ആത്മീയവും മാനസികവുമായ യാത്രയെക്കുറിച്ച് നടി തുറന്നു പറഞ്ഞു. ഷൂട്ടിങ്ങിന് മുൻപ് താൻ പതിവായി ധ്യാനിക്കാറുണ്ടായിരുന്നുവെന്നും തന്റെ ചിന്തകൾ അത്രമേൽ ശുദ്ധമായി സൂക്ഷിക്കാൻ ശ്രമിച്ചതായും നടി പറഞ്ഞു.
“ഒരു സാധാരണ സിനിമാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു പോലെയല്ല സീതാദേവിയുടെ വേഷം. സീതാദേവിയെ അവതരിപ്പിക്കുക എന്നത് ഞാൻ തിരഞ്ഞെടുത്ത ഒരു റോളല്ല, മറിച്ച് ഈ വേഷത്തിനായി ഞാൻ അനുഗ്രഹിക്കപ്പെട്ടതാണ്. നമ്മൾ ആഗ്രഹിച്ച് നടന്ന്, ഒരു പേപ്പറിൽ എഴുതി പറയാൻ കഴിയുന്ന ഒന്നല്ല ഇത്.
ഷൂട്ടിങ്ങിന് മുൻപ് ഞാൻ ധ്യാനിക്കാറുണ്ടായിരുന്നു. എന്നിട്ട് പറയും, ‘സീതാ മാ… നീ എന്നിലൂടെ അഭിനയിക്കൂ’ എന്ന്. എന്നിലൂടെ പുറത്തുവരുന്നത് എന്താണോ, അത് ഈ സിനിമയ്ക്ക് അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്നതാകട്ടെ. ഏറ്റവും മികച്ച രൂപത്തിൽ ഇത് അവതരിപ്പിക്കാൻ, എന്റെ ചിന്തകളിലെങ്കിലും അത് അത്രമേൽ ശുദ്ധമായി സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു.
ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് ഏതൊരു അഭിനേതാവിനും ഏറ്റവും പ്രയാസമേറിയ കാര്യമാണ്. ഇത് ലോകത്തിന്റെ ചരിത്രമായി മാറാൻ പോകുന്ന ഒന്നായത് കൊണ്ട് തന്നെ, അണിയറപ്രവർത്തകർ തങ്ങളുടെ ഹൃദയവും ആത്മാവും നൽകിയാണ് ഈ സിനിമയ്ക്കായി പ്രവർത്തിച്ചിട്ടുള്ളത്”.- സായ് പല്ലവി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി താൻ ഈ പ്രൊജക്റ്റിന്റെ ഭാഗമാണെങ്കിലും, ഇതിന് പിന്നിൽ ഒരു സംഘം ആളുകൾ കഴിഞ്ഞ പത്ത് വർഷമായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും നടി വ്യക്തമാക്കി. തനിക്കിതൊരു പഠനാനുഭവമാണെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.


