സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ പ്രതിസന്ധിയില്‍;ഊണിന്റെ എണ്ണം കുറയ്ക്കാനാണ് കുടുംബശ്രീയുടെ അനൗദ്യോഗിക നിര്‍ദ്ദേശം

single-img
23 November 2022

തിരുവനന്തപുരം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ പ്രതിസന്ധിയില്‍.എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ

പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളും.പല ഹോട്ടലുകള്‍ക്കും സബ്സിഡി ഇനത്തില്‍ പത്ത് മുതല്‍ ഇരുപത് ലക്ഷത്തിലധികം
രൂപ വരെയാണ് കിട്ടാനുള്ളത്.

20 രൂപ നിരക്കില്‍ ദിവസവും അഞ്ഞൂറോളം ഊണ്.എണ്ണായിരം രൂപയുടെ ചെലവ്.മാസം സബ്സിഡി ഇനത്തില്‍ കിട്ടേണ്ടത്
ഒന്നേകാല്‍ ലക്ഷത്തോളം രൂപ.കഴിഞ്ഞ എട്ട് മാസത്തെ സബ്സിഡി കിട്ടാതായതോടെ കടത്തിലും കടത്തിന്റെ പുറത്തും കടത്തിലുമാണ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സൗഭാഗ്യ കുടുബശ്രീ യൂണിറ്റ് നടത്തുന്ന ജനകീയ ഹോട്ടല്‍.

ഓഫീസ്, സ്കൂള്‍, കോളജ് എന്നുവേണ്ട പരിസരത്തെ സ്ഥാപനങ്ങളില്‍ നിന്നെല്ലാം തുച്ഛമായ നിരക്കില്‍ നല്ല ഭക്ഷണ തേടി ജനകീയ ഹോട്ടലിലേക്ക് ആളെത്തുന്നുണ്ട്.ആഴ്ചയില്‍ ആറ് ദിവസവും ഊണ് കിട്ടും.20 രൂപയില്‍ 10 രൂപയാണ് സര്‍ക്കാര്‍ സബ്സിഡി.
ഏപ്രില്‍ വരെയുള്ള സബ്സിഡിയാണ് ഏറ്റവും ഒടുവില്‍ കിട്ടിയത്.സബ്സിഡി കിട്ടാതായതോടെ ആശുപത്രികളിലേക്കും മറ്റുമുള്ള
വലിയ ഓര്‍ഡറുകള്‍ നിര്‍ത്തി.മറ്റ് വഴികളില്ലാതെ പൂട്ടുന്നതിന്റെ വക്കിലാണ് വട്ടിയൂര്‍ക്കാവിലെ ജനകീയ ഹോട്ടല്‍

സംസ്ഥാനത്തെ 1198 ജനകീയ ഹോട്ടലുകളുടെയും അവസ്ഥയിതാണ്.17 കോടിയോളം രൂപയാണ് സബ്സിഡി കുടിശ്ശിക.
ബാധ്യത കൂടാതിരിക്കാന്‍ വിതരണം ചെയ്യുന്ന ഊണിന്റെ എണ്ണം കുറയ്ക്കാനാണ് കുടുംബശ്രീയുടെ അനൗദ്യോഗിക നിര്‍ദ്ദേശം.
കുടിശ്ശിക ഘട്ടം ഘട്ടമായി തന്നെയാണ് നല്‍കാറുള്ളതെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് വിശദീകരിക്കുന്നത്.പക്ഷെ എട്ട് മാസത്തോളം ഈ ബാധ്യത കുടുംബശ്രീ യൂണിറ്റുകള്‍ എങ്ങനെ താങ്ങുമെന്ന ചോദ്യത്തിന് വകുപ്പിനും ഉത്തരമില്ല