കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പി ആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയുമാണ് കലൂര്‍ പി എം എല്‍ എ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും. 6 ശബ്ദരേഖയാണ് ഇഡി കേള്‍പ്പിച്ചതെന്നും, എന്നാല്‍ 13 എണ്ണത്തില്‍ ഒപ്പിടീച്ചെന്നും കോടതിയോട് അരവിന്ദാക്ഷന്‍ പറഞ്ഞു.
അതേസമയം, ശബ്ദം തന്റേതെന്ന് അരവിന്ദാക്ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. സതീഷ്‌കുമാറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഒന്നും ഓര്‍മയില്ലെന്നാണ് അരവിന്ദാക്ഷന്റെ മറുപടിയെന്നും ഇഡി പറഞ്ഞു.
നിലവിൽ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോടതി 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലവധി കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു പി ആര്‍ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും കോടതിയില്‍ ഹാജരാക്കിയത്.