അദാനിക്ക് നല്‍കിയ വായ്പകളുടെ നിലവിലെ സ്ഥിതിയെന്ത്; അന്വേഷണവുമായി ആര്‍ബിഐ
രാജ്യത്തെ ബാങ്കുകളോട് വായ്പയായി അദാനി ഗ്രൂപ്പിന് നല്‍കിയ ഇടപാടുകളുടെ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തേടിയതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം അദാനിക്ക് നല്‍കിയ വായ്പകളുടെ നിലവിലെ സ്ഥിതിയെന്താണെന്നും ആര്‍ബിഐ അന്വേഷിച്ചിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ ഈ വാര്‍ത്തകളോട് അദാനി ഗ്രൂപ്പോ റിസര്‍വ് ബാങ്കോ പ്രതികരിച്ചിട്ടില്ല. ഏകദേശം രണ്ട് ലക്ഷം കോടിയുടെ കടം അദാനിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിഎല്‍എസ്‌ഐയുടെ റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ വായ്പയില്‍ 40 ശതമാനമാണ് ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇവയിൽ 10 ശതമാനം സ്വകാര്യ ബാങ്കുകളും 30 ശതമാനം പൊതുമേഖലാ ബാങ്കുകളുമാണ് കൊടുത്തിരിക്കുന്നത്.
ഇതിൽ പ്രധാനമായും അദാനിയ്ക്ക് 7000 കോടി നല്‍കിയത് പഞ്ചാബ് നാഷണല്‍ ബാങ്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ മറ്റ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ വാര്‍ത്തയുടെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.ക്രെഡിറ്റ് സൂസി അടക്കമുളള റേറ്റിംഗ് ഏജന്‍സികള്‍ അദാനിയുടെ ബാധ്യതകള്‍ സംബന്ധിച്ച ഏകദേശ കണക്കുകള്‍ പുറത്ത് വിട്ടിരുന്നു.