കേരളത്തിലെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടണം: ഹൈക്കോടതി
കേരളത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും ഉടൻതന്നെ അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
അതേപോലെ തന്നെ ഉചിതമായ അപേക്ഷകളിൽ മാത്രമേ ഇനി പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ നിലവിലുള്ള സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.
ഇതോടൊപ്പം സാധാരണ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം. എന്നാൽ അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രം കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.