രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്
ഇന്ത്യയിൽ വിജയകരമായി പ്രവർത്തിക്കുന്ന രണ്ട് സിമെന്റ് കമ്പനികള്‍കൂടി അദാനി സ്വന്തമാക്കുന്നു. തങ്ങളുടെ ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനായി അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ഏകദേശം 31,000 കോടിയലിധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
എന്തായാലും ഇതോടെ ഇതോടെ തുറമുഖം, ഹരിത ഊര്‍ജം, ടെലികോം മേഖലകള്‍ മാത്രമല്ല അദാനിയുടെ ലക്ഷ്യമെന്ന് വ്യക്തമാവുകയാണ്. സ്വിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും.
നേരത്തെ ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലുള്ള ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ മെയില്‍ ആദാനി ഗ്രൂപ്പ് കരാറിലെത്തിയിരുന്നു. 84,000 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ആ സമയം അംബുജ സിമെന്റ്‌സിന്റെ ഓഹരിയൊന്നിന് 385 രൂപയും എസിസിക്ക് 2,300 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്.
ഈ കണക്കുകൾ പ്രകാരം അംബുജ സിമെന്റ്‌സിന്റെ 26ശതമാനം(51.63 കോടി) ഓഹരികള്‍ക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികള്‍ക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.