സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ ശക്തമായി എതിർക്കുന്നു: എം കെ മുനീര്‍
തന്നെ സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്ന ഒരാളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചതായി മുന്‍ മന്ത്രി എം.കെ മുനീര്‍. ഈ നിലപാടിനെ ശക്തമായി എതിര്‍ക്കുന്നെന്നും താന്‍ മന്ത്രി ആയിരിക്കെയാണ് പോക്‌സോ നിയമം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതെന്നും മുനീര്‍ ഇന്ന് പറഞ്ഞു.
ലൈംഗികാതിക്രമം പോക്‌സോ കേസുകള്‍ കേരളത്തില്‍ കൂടുകയാണെങ്കിലും കുറ്റവാളികൾ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നില്ല. ഈ കാര്യമാണ് താൻ അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞത്. പക്ഷെ മാധ്യമങ്ങൾ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
നമ്മുടെ സമൂഹത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഉന്നയിക്കുന്നത്. അല്ലാതെ മതത്തിന്റെ പ്രശ്‌നമല്ല ഇത്. ഭിന്നലിംഗക്കാരുടെ സത്വത്തിനെതിരെയല്ല ഞാന്‍ സംസാരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തിലുള്ള ആക്ടിവിസം പലപ്പോഴും ശിശുപീഡനത്തിലേക്ക് വഴിമാറുന്നത് ലോകത്ത് പലയിടത്തും കാണുന്നുണ്ട്. ഇത് കേരളത്തിലും നടക്കാതിരിക്കാനുള്ള മുന്നറിയിപ്പായി തന്റെ വാക്കിനെ കാണാമെന്നും ലിംഗസമത്വത്തിലെ സര്‍ക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്നും മുനീര്‍ കൂട്ടിച്ചേർത്തു.