ബിജെപി അട്ടിമറി ഗൂഢാലോചന; ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ ആം ആദ്മി പാർട്ടി
അടിയന്തര നിയമസഭാ സമ്മേളനം നടത്താൻ ഡൽഹിയിലെ ആം ആദ്മി സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് 26-ന് സഭയുടെ പ്രത്യേക സമ്മേളനം നടക്കും. ആം ആദ്മി സാമാജികരെ വലയിട്ട് പിടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സഭാ സമ്മേളനം ചേരുന്നത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ എഎപിക്ക് ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 62 എണ്ണവും ഉണ്ട്.
ഡൽഹിയിലെ മദ്യനിയമവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേൽ നടന്ന റെയ്ഡുകളെ തുടർന്ന്, മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ രീതിയിൽ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി മനീഷ് സിസോദിയയും പറഞ്ഞിരുന്നു.
കൂടാതെ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവർക്ക് ബിജെപിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും, മറ്റ് എംഎൽഎമാരെ കൂടെ കൊണ്ടുവന്നാൽ 25 കോടി രൂപയും ബിജെപി വാഗ്ദാനം ചെയ്തതായി ആം ആദ്മി പാർട്ടിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.
സമ്മേളനത്തിന് മുന്നോടിയായി പാർട്ടി എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സംഘടിപ്പിച്ചു. സഭയിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാൻ നേതാക്കൾക്ക് ആം ആദ്മി പാർട്ടി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.