‘ആസാദ് കശ്മീർ’ എന്ന പദം നെഹ്‌റു ഉൾപ്പെടെയുള്ള നേതാക്കൾ ഉപയോഗിച്ചത്; താൻ നേരിടുന്നത് വേട്ടയാടൽ എന്ന് കെടി ജലീൽ
ഒരിക്കൽ താൻ ക്ഷമാപണം നടത്തിയിട്ടും സോഷ്യൽ മീഡിയയിൽ ‘ആസാദ് കശ്മീർ’ എന്ന പദം ഉപയോഗിച്ചതിന്റെ പേരിൽ താൻ ഇപ്പോഴും നേരിടുന്നത് വലിയ വേട്ടയാടലാണെന്നും തന്നെ രാജ്യദ്രോഹിയാക്കാനാണ് ശ്രമമെന്നും മുൻ മന്ത്രി കെ ടി ജലീൽ. ജവഹർലാൽ നെഹ്‌റു ഉൾപ്പെടെുള്ള നിരവധി നേതാക്കാൾ ഇൻവർട്ടഡ് കോമയിൽ തന്നെ ആസാദ് കാശ്മീർ പദം ഉപയോഗിച്ചിട്ടുണ്ടെന്നും താൻ മാത്രമല്ല, അത് ചെയ്തിട്ടുള്ളതെന്നും ജലീൽ പറഞ്ഞു.
ഈ കാലഘട്ടത്തിൽ എന്തുപറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് ജനങ്ങൾ നോക്കുന്നത്, എന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമിച്ചു ടിക്കറ്റ് വരെ എടുത്തുവച്ചു എന്നും ജലീൽ ആരോപിച്ചു. നമ്മുടെ സമൂഹത്തിൽ ഒരു വർഗ്ഗീയ വിദ്വേഷമുണ്ടാവരുതെന്ന് കരുതിയാണ് പ്രസ്താവന പിൻവലിച്ചതെന്നും ജലീൽ പറഞ്ഞു.
സംസ്ഥാന നിയമസഭയിൽ സർവകലാശാല നിയമഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജലീൽ തന്റെ ഭാഗം വിശദീകരിച്ചത്.’ എന്റെ ഉമ്മയുടെ ഉപ്പ സൈനികനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് താനെന്നും അങ്ങനെയുള്ള തന്നെ രാജ്യദ്രോഹിയാക്കാൻ നടത്തുന്ന ശ്രമങ്ങളോട് പരിഭവമില്ലെ’ന്നും ജലീൽ പറഞ്ഞു.