ഗവര്‍ണറുടെ സമനില തെറ്റി; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്: ഇപി ജയരാജൻ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് തരംതാണ ഭാഷയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇര്‍ഫാന്‍ ഹബീബിനെ ഗവര്‍ണര്‍ തെരുവുതെണ്ടിയെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ആര്‍എസ്എസ് സേവകനായി ഗവര്‍ണര്‍ മായെന്നും ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഗവര്‍ണ്ണര്‍ക്ക് ഇനി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. അങ്ങിനെ തുടരുന്നത് ഇന്ത്യക്കും കേരളത്തിനും അപമാനമാണ്. തെരുവ് ഗുണ്ടകള്‍പോലും ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവര്‍ണ്ണറുടേതെന്നും ഗവര്‍ണ്ണര്‍ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ 2019 ഡിസംബറില്‍ നടന്ന ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്റെ വേദിയില്‍ തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിലായതുകൊണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. അതേപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗഡില്‍ പ്രസംഗിക്കുന്നതിനെ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അവിടെ ഭരിക്കുന്നത് യോഗി സര്‍ക്കാരായതു കൊണ്ടാണ് അതെന്നും ഗവര്‍ണര്‍ പറഞ്ഞു.