വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ല: മുഖ്യമന്ത്രി
വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സമരം മുന്‍കൂട്ടി തയാറാക്കിയതെന്നാണ് മനസിലാവുന്നതെന്നും, സമരക്കാരെല്ലാം വിഴിഞ്ഞം പ്രദേശത്തുള്ളവരല്ല എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. അടിസ്ഥാനരഹിതമായ ഭീതിയുള്ളവാക്കുന്ന ആരോപണങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാത്രമല്ല തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖമാണെന്നു പറയാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തുറമുഖനിര്‍മാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റര്‍ ദൂരപരിധിയില്‍ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. ഇന്ത്യന്മഹാസമുദ്രത്തില് ഉണ്ടായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖനിര്‍മാണം ഒരു തരത്തിലുള്ള തീരശോഷണത്തിനും കാരണമാകുന്നില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയത്. ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികള്‍ ഓരോ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. ഏത് സമയവും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം സര്‍ക്കാരുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.