ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ സില്‍വര്‍ലൈന് കേന്ദ്രം അനുമതി തന്നെ തീരൂ: പിണറായി വിജയൻ
സില്‍വര്‍ലൈന്‍ പദ്ധതിക്കു ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ കേന്ദ്രം അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്വാധീനങ്ങള്‍ക്കു വഴങ്ങിയാണ് അനുമതി വൈകുന്നത്. നിയമസഭയിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയിൽ. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അനുമതി ലഭിക്കുമെന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചിരുന്നത്. ചില സ്വാധീനങ്ങള്‍ക്കു വഴങ്ങിയാണ് അനുമതി വൈകുന്നത്. സംസ്ഥാനത്ത് വേണ്ടത് അർധ അതിവേഗ റെയിലാണ്, അതിന്റെ പേര് എന്തായാലും പ്രശ്നമില്ല. കേന്ദ്രം പദ്ധതി കൊണ്ടുവരുമെങ്കിൽ അതും ആകാം. എന്നാൽ അത്തരമൊരു നിർദ്ദേശം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കെ റെയില്‍ പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.