ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി

single-img
23 August 2022

മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തി ആയിട്ടില്ല എങ്കിൽപ്പോലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരത്തിലുള്ള വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഈ വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.

വിവാഹശേഷം പെണ്‍കുട്ടിക്ക് ഭർത്താവിന്റെ കൂടെ കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷമുള്ള ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിങ് വ്യക്തമാക്കി.

ഈ വർഷം തുടക്കത്തിൽ ബിഹാറില്‍ വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഉയർത്തിയ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുന്ന സമയം പെണ്‍കുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം.

വിവാഹ ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിരിന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.