പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

single-img
23 August 2022

ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി.

ഗോഷാമഹലില്‍ നിന്നുളള എംഎല്‍എ രാജാ സിങ്ങിനെയാണ് ബിജെപി സസ്‌പെന്‍ഡ് ചെയ്തത്. പരാമര്‍ശത്തെ തുടര്‍ന്ന് ഹൈദരബാദില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.

തന്റെ പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്‌തെന്നും ജയില്‍ മോചിതനായാല്‍ രണ്ടാം ഭാഗം അപ്ലോഡ് ചെയ്യുമെന്നും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ രാജാ സിങ് പറഞ്ഞു. ‘അവര്‍ എന്റെ വീഡിയോ നീക്കം ചെയ്തു. എന്താണ് പൊലീസ് ചെയ്യാന്‍ പോകുന്നത് എന്നറിയില്ല. മോചിതനായ ശേഷം രണ്ടാമത്തെ ഭാഗം അപ്ലോഡ് ചെയ്യും. ഇത് ധര്‍മ്മത്തിന് വേണ്ടി ചെയ്യുന്നതാണ്. ധര്‍മ്മത്തിന് വേണ്ടി മരിക്കാനും തയ്യാറാണ്’- സിങ് പറഞ്ഞു.

ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി പ്രദേശത്ത് ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് കമ്മീഷണര്‍ ഓഫിസിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പ്രതിഷേധിച്ച എഐഎംഐഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഓഗസ്റ്റ് 20ന് ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയുടെ പേരില്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെ ആക്ഷേപിച്ച്‌ രാജാ സിങ് രംഗത്തെത്തിയിരുന്നു. അതിനിടെയായിരുന്നു എംഎല്‍എയുടെ പ്രവാചക നിന്ദാ പരാമര്‍ശം ഉണ്ടായത്. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച സിങ്, പരിപാടി തടസ്സപ്പെടുത്തുമെന്നും വേദിയുടെ സെറ്റ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തത്.