സൗജന്യ ഓണക്കിറ്റുകള്‍ വിതരണത്തിനായി തയ്യാറായി; പിണറായി വിജയന്‍

single-img
21 August 2022

സൗജന്യ ഓണക്കിറ്റുകള്‍ വിതരണത്തിനായി തയ്യാറായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-ാം തീയതിയിലെ ഉദ്ഘാടനത്തിന് ശേഷം കിറ്റ് വിതരണം 23ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സെപ്തംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 87 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേര്‍ക്കും 119 ആദിവാസി ഊരുകളിലും കിറ്റുകള്‍ വീട്ടുപടിക്കല്‍ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: ഓണാഘോഷം സമൃദ്ധമാക്കാന്‍ ജനങ്ങള്‍ക്കൊപ്പം സൗജന്യ ഓണക്കിറ്റുമായി സര്‍ക്കാരും കൈകോര്‍ക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 22നു തിരുവനന്തപുരത്ത് നിര്‍വഹിക്കുകയും വിതരണം ആഗസ്റ്റ് 23നു തന്നെ ആരംഭിക്കുകയും ചെയ്യും. ആഗസ്റ്റ് 23, 24 തീയതികളില്‍ എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തീയതികളില്‍ പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകാര്‍ക്കും 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയ്യതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം.

ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാം. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 87 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേര്‍ക്കും 119 ആദിവാസി ഊരുകളിലും കിറ്റുകള്‍ വീട്ടുപടിക്കല്‍ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്‌സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇതിനു പുറമേ, ഓണത്തോടനുബന്ധിച്ച്‌ മഞ്ഞ കാര്‍ഡുടമകള്‍ക്ക് സ്‌പെഷ്യലായി 21 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കില്‍10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാക്കുകയും ചെയ്യും. അര്‍ഹരായ എല്ലാവരും വീഴ്ച കൂടാതെ യഥാസമയം കിറ്റുകള്‍ കൈപ്പറ്റണം. ഈ വര്‍ഷത്തെ ഓണം സന്തോഷത്തോടേയും സംതൃപ്തിയോടേയും ഒത്തൊരുമയോടെ നമുക്ക് ആഘോഷിക്കാം. സര്‍ക്കാര്‍ ഒപ്പമുണ്ട്.