ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്

single-img
21 August 2022
IP

ദില്ലി: ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്.

ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോ (IFS0)ക്ക് ദില്ലി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉള്‍പ്പെടെ കേസ് എടുത്തത് ഇഫ്സോ ആണ്. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണി നല്‍കിയ പരാതിയിലാണ് ദില്ലി പൊലീസിന്റെ നടപടി. ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ദില്ലി തിലക‍്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഡ്വ. ജി.എസ്.മണി പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 13ന് നല്‍കിയ ഈ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം ദില്ലി ഡിസിപിയെ അഭിഭാഷകന്‍ സമീപിച്ചു. ഇതിനു പിന്നാലെയാണ് ദില്ലി പൊലീസ് അന്വേഷണം ഇഫ്സോക്ക് കൈമാറിയതും കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയതും.

കശ്മീ‍ര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. ‘പാക്ക് അധീന കശ്മീര്‍’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമര്‍ശം.

ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്‍റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ.ടി.ജലീലിന്‍റെ വിശദീകരണം. എന്നാല്‍ സിപിഎം നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം.വി.ഗോവിന്ദനടക്കമുള്ള മന്ത്രിമാര്‍ ജലീലിന്‍റെ പരാമ‍ര്‍ശത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.