ഷാജഹാന്റെ കൊലപാതകം; പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി

single-img
20 August 2022

പാലക്കാട്ടെ സിപിഎം നേതാവായ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി. ഇതിനെ തുടര്‍ന്ന് കോടതി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്താന്‍ അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് ഇപ്പോൾ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ്, ആവാസ് എന്നിവരുടെ കുടുംബമാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

പോലീസ് കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പരാതി. പ്രതി പട്ടികയിലുള്ളവരല്ലാതെ പലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും പിടികൂടിയിരുന്നു.

എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി.