ചാഹറിന്റെ ഏറിൽ സിംബാബ്‌വെ തകര്‍ന്നു; രണ്ട് ക്യാച്ചുമായി തിളങ്ങി സഞ്ജു
ഇന്ത്യക്കെതിരെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ സിംബാബ്‌വെയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ അഞ്ചിന് 76 എന്ന നിലയിലാണ്.
അവർക്കായി റ്യാന്‍ ബേള്‍ (6), റെഗിസ് ചകാബ്വ (24) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി തിരിച്ചുവരവ് ആഘോഷമാക്കിയ ദീപക് ചാഹറാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഇദ്ദേഹത്തിന് പുറമെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
മത്സരത്തിലെ ഏഴാം ഓവറില്‍ തന്നെ സിംബാബ്‌വെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇന്നസെന്റ് കയ (4) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി. തുടർന്ന് ഒമ്പതാം ഓവറില്‍ രണ്ടാം ഓപ്പണര്‍ ടഡിവനാഷെ മറുമാനിയും (8) മടങ്ങി. ഇത്തവണ സഞ്ജു- ചാഹര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു വിക്കറ്റിന് പിന്നില്‍.
പത്താം ഓവര്‍ പൂര്‍ത്തിയാവുമുമ്പ് സീന്‍ വില്യംസിനെ (1) മടക്കാനും ഇന്ത്യക്കായി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ശിഖര്‍ ധവാന്‍ ക്യാച്ച്. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ വെസ്ലി മധെവേരയും (5) പുറത്ത്. ചാഹറിന്റെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. വിശ്വസ്ഥനായ റാസ (12) പ്രസിദ്ധിന്റെ പന്തില്‍ സ്ലിപ്പില്‍ ധവാന് ക്യാച്ച് നല്‍കി.