നടൻ വിജയ്ക്ക് എതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

single-img
16 August 2022

അധികമായുള്ള വരുമാനം സ്വമേധയാ വെളിപ്പെടുത്താത്ത കാരണത്താൽ ആദായനികുതി വകുപ്പ് തമിഴ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷം ലഭിച്ച 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.

പുലി എന്ന സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. ഈ തുക ഉൾപ്പെടെ 15 കോടി രൂപയുടെ അധിക വരുമാനം വിജയ്ക്ക് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടീസിൽ പറയുന്നു.

പക്ഷെ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‍ന്‍റെ അഭിഭാഷകൻ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.