ബിൽക്കിസ് ബാനോ കേസ്: ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച 11 പ്രതികളെയും വിട്ടയച്ചു
ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ തിങ്കളാഴ്ച ഗോധ്ര ജയിലിൽ നിന്ന് മോചിപ്പിച്ചു. ഗുജറാത്ത് സർക്കാരിന്റെ റിമിഷൻ പോളിസി പ്രകാരമാന് ഇവർക്ക് മോചനം അനുവദിച്ചത്.
കുറ്റവാളികൾ 14 വർഷം ജയിൽവാസം അനുഭവിച്ചതിനാലും പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാരണങ്ങളാലും അവരുടെ ഇളവ് അപേക്ഷ സർക്കാർ പരിഗണിച്ചതായി ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. നിയമമനുസരിച്ച്, ജീവപര്യന്തം എന്നാൽ കുറഞ്ഞത് 14 വർഷമെങ്കിലും തടവ് അനുഭവിക്കണമെന്നും അതിന് ശേഷം ശിക്ഷാ ഇളവിന് അപേക്ഷിക്കാമെന്നും കുമാർ തിങ്കളാഴ്ച വിശദീകരിച്ചു. യോഗ്യതയുടെയും ജയിൽ ഉപദേശക സമിതിയുടെയും ജില്ലാ നിയമ അധികാരികളുടെയും ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മോചനം കാര്യം പരിഗണിച്ചത് എന്നും ചീഫ് സെക്രട്ടറി രാജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു
2002 മാർച്ച് 3 ന് ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് അവർക്കു 19 വയസ്സായിരുന്നു. കലാപകാരികൾ അവരുടെ കുടുബത്തിലെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തി.