മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തള്ളി പറയാത്തത്: കെസി വേണുഗോപാൽ
കാശ്മീരുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജലീലിന് എങ്ങനെയാണ് ആസാദി കശ്മീരെന്ന് പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹത്തെ തള്ളി പറയാത്തതെന്നും വേണുഗോപാല്‍ ചോദിക്കുന്നു.
ഇങ്ങിനെയുള്ള ആളുകളെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാനെന്നും കശ്മീര്‍ ഇന്ത്യയുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളോളം ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല. പക്ഷെ ഇപ്പോള്‍ ആര്‍എസ്എസ് പ്രൊഫൈലുകള്‍ ദേശീയ പതാക ഉയര്‍ത്തുന്നു. ആര്‍എസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല എന്ന കാര്യം ഓർമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കശ്മീരിനെ കുറിച്ചുള്ള കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പോസ്റ്റില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു.
ജലീലിന്റെ കശ്മീരിനെ കുറിച്ചുള്ള പരാമര്‍ശം അംഗീകരിക്കാനാവില്ല. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് വേദന ഉണ്ടാക്കിയെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.