രാജസ്ഥാനിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകന്റെ ക്രൂര മർദ്ദനം; ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് ദളിത് വിഭാഗത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരന് കൊല്ലപ്പെട്ടു.
രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിൽ ജൂലൈ 20നാണ് സംഭവം. പരിക്കേറ്റ കുട്ടി ഇന്ദ്ര മേഘ്‌വാളിനെ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ശനിയാഴ്ച ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തെ തുടർന്ന് അധ്യാപകനായ ചൈൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരവും ചുമത്തി. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ പ്രദേശത്ത് ഇന്റർനെറ്റും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതകത്തിനും എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.