മുസ്‍ലിം ലീഗ് തറവാടികളുടെ പാര്‍ട്ടി; ബിജെപി സഖ്യം ഉണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം: ടിജി മോഹന്‍ദാസ്

single-img
11 August 2022

കേരളത്തിൽ മുസ്‍ലിം ലീഗുമായി ബി.ജെ.പി സഖ്യമുണ്ടാക്കണമെന്ന് ആർഈസ്‌ എസിന്റെ സൈദ്ധാന്തികനും ബി.ജെ.പിയുടെ ബൗദ്ധിക സെല്ലിന്റെ മുന്‍ തലവനുമായ ടി.ജി മോഹന്‍ദാസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം മുസ്‍ലിം ലീഗിനു കൊടുക്കണം.

മുസ്‍ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണെന്നും അവര്‍ ഒരിക്കലും വാക്കുമാറില്ലെന്നും എബിസി മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ ടി.ജി മോഹന്‍ദാസ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ:

“എന്റെ വിലയിരുത്തലില്‍ കേരള രാഷ്ട്രീയത്തിലെ തറവാടികള്‍ മുസ്‍ലിം ലീഗാണ്. അവര്‍ വാക്ക് മാറില്ല. നേരത്തെ മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓര്‍ക്കാപ്പുറത്തു കാലുമാറുക, പുറകില്‍ നിന്ന് കുത്തുക, വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‍ലിം ലീഗുകാര്‍. ഒരു കമ്യൂണല്‍ പാര്‍ട്ടിയല്ല, ഒരു കമ്യൂണിറ്റി പാര്‍ട്ടിയാണ്.

ഈ കാര്യം ആദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‍ലിം ലീഗിന്റെ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ നിറച്ചു മുസ്‍ലിംകളുണ്ടാകും. അതവര്‍ മുസ്‍ലിംകളയതുകൊണ്ടല്ല, മുസ്‍ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്യൂണല്‍ എന്നുവിളിക്കരുത്. ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ മന്ത്രിയായാല്‍ പേഴ്സനല്‍ സ്റ്റാഫ് മുഴുവന്‍ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബി.ജെ.പിക്കാരായതുകൊണ്ടാണ്. ആശ്രിതന്മാരാണ് ഒരുപാടു കഷ്ടപ്പെട്ടവരാണ് “- ടി.ജി മോഹന്‍ദാസ് വിശദീകരിച്ചു.

കേരളം രാഷ്ട്രീയത്തിൽ ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്നും ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു. കശ്മീരില്‍ ബി.ജെ.പി പി.ഡി.പിയുമായി സഖ്യമുണ്ടാക്കി. പി.ഡി.പി മുസ്‍ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബി.ജെ.പി കോമണ്‍ മിനിമം പ്രോഗ്രാമുണ്ടാക്കി. അത്രമാത്രം തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്റെ സമ്മര്‍ദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്‍ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ടി.ജി മോഹന്‍ദാസ് ചോദിക്കുന്നത്.

സഖ്യത്തിനെതിരെ ചിലപ്പോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയേക്കാം. കാശ്മീരിൽ ജെയ്ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടൊക്കെ നിസ്സാരമല്ലേ അവരുടെ മുന്നില്‍? ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിന് വെടിവെച്ചു കൊല്ലുന്നവരാണ്. എന്നാൽ ഇവിടെ വാചകമല്ലേ അടിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് ധൈര്യമായിട്ട് പറയണമെന്നും ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു.

“അതേപോലെ തന്നെ കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. ശിഹാബ് തങ്ങള്‍ ഇതുവരെ അങ്ങിനെ വിളിച്ചിട്ടില്ല, അതിനു ശേഷമുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ഇപ്പോഴുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ആരും വിളിച്ചിട്ടില്ല. എന്റെ ഓര്‍മയില്‍ കെ.പി.എ മജിദോ മറ്റോ ഒരു തവണ വിളിച്ചിട്ടുണ്ട്. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിയോ ഇ.ടി മുഹമ്മദ് ബഷീറോ കെ. എം മാണിയോ പി.ജെ ജോസഫോ പറഞ്ഞിട്ടില്ല. പി.സി ജോര്‍ജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നതു മുഴുവന്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാണ്.- അദ്ദേഹം പറഞ്ഞു.