ഒറീസയില്‍ പട്ടാപ്പകല്‍ വയോധികനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മകനുള്‍പ്പടെയുള്ള ബന്ധുക്കള്‍ കൊലപ്പെടുത്തി

single-img
8 August 2022

ഭുവനേശ്വര്‍: ഒറീസയില്‍ പട്ടാപ്പകല്‍ വയോധികനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ മകനുള്‍പ്പടെയുള്ള ബന്ധുക്കള്‍ കൊലപ്പെടുത്തി.

ഒറീസയിലെ കൊരപൂട് ജില്ലയിലെ ആദിവാസി മേഖലയിലാണ് വയോധികന്‍ ദാരുണമായി കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട കുര്‍ഷമനിക മകനുമായും മറ്റു ബന്ധുക്കളുമായും കഴിഞ്ഞ ദിവസങ്ങളില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് മനിക മകന്റെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് തകര്‍ക്കുകയും ചെയ്തു. ഇതോടെ മകനും ഭാര്യയും സഹോദരനും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മരത്തടിയും ഇഷ്ടികയും ഉപയോഗിച്ചാണ് മനികയെ മകനുള്‍പ്പടെയുള്ളവര്‍ മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഒരു യുവാവും സ്ത്രീയും മനികയെ മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. കൊല്ലപ്പെട്ട മനിക ആക്രമണത്തെ ചെറുക്കാനായി രണ്ടു കാലുകളും ഉയര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ആക്രമികള്‍ ഇയാളുടെ കാലുകള്‍ തല്ലിച്ചതച്ചു. മാരകമായ പരുക്കേറ്റ മനിക സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ഇയാളുടെ ശവസംസ്‌ക്കാരം നടത്തുകയും ചെയ്തു. തുടര്‍ന്ന് ചില ഗ്രാമവാസികള്‍ മനികയുടെ കൊലപാതകം സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്കുകയും ചെയ്തു.സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. രണ്ടു പേര്‍ ഒളിവിലാണ്.