വീട്ടിൽ പൂജാമുറിയുള്ള സി പി എം നേതാവ് ആര്? ഇന്ന് തുടങ്ങുന്ന നേതൃയോഗത്തിൽ പി ജയരാജന്റെ മറുപടി ചർച്ചയാകും

single-img
8 August 2022

അഞ്ചു ദിവസത്തെ സിപിഎം സംസ്ഥാന നേതൃയോഗം ഇന്ന് ആരംഭിക്കും. കർക്കടക വാവുബലിയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വിവാദമായ സാഹചര്യത്തിൽ അക്കാര്യവും യോഗം പരിശോധിച്ചേക്കും. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി ജയരാജന്റെ കുറിപ്പ് എന്നാണു പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനം.

തിരുത്താൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ തന്റെ വീട്ടിൽ പൂജാമുറി ഇല്ല എന്നാണു ജയരാജൻ മറുപടിയായി പറഞ്ഞത്. ഇത് കണ്ണൂരിലെ ചില പാർട്ടി നേതാക്കളെ ഉന്നം വെച്ചാണ് എന്നാണു ഉയരുന്ന വിമർശനം. സംസ്ഥാന കമ്മറ്റിയിൽ ഇതിനു വിശദീകരണം ആവശ്യപ്പെട്ടേക്കും എന്നാണ് ലഭിക്കുന്ന സൂചന.

കൂടാതെ സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും, കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം ചർച്ച ചെയ്യും. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനവും അടുത്ത നാലുവർഷം നടപ്പാക്കേണ്ട പദ്ധതികളുടെ മുൻഗണന ക്രമവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളും ആസൂത്രണം ചെയ്യും.