കറുപ്പണിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമല്ല; ഹർജിയിൽ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
പ്രതിഷേധങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ കേരളാ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. എറണാകുളം കലൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി.
പ്രസ്തുത ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം ഓഗസ്റ്റ് 11-ലേക്ക് മാറ്റി. അതുവഴി മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും പൊലീസ് നിഷേധിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് കറുപ്പണിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റകൃത്യമല്ലെന്നും ഇതിന്റെ പേരില്‍ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.