ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകള്‍ വിലക്കി കേന്ദ്രം

single-img
3 August 2022

348 മൊബൈല്‍ ആപ്പുകള്‍ വിലക്കി കേന്ദ്രം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകള്‍ക്കാണ് പൂട്ടുവീണത്.

ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകള്‍ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതില്‍ വ്യക്തതയില്ല. (Centre Blocks Mobile Apps)

ഈ മാസം മൂന്നിന് ബാറ്റില്‍ റൊയാല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ അഥവാ ബിജിഎംഐയുടെ നിരോധനത്തിനു പിന്നില്‍. കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹര്‍ജി സമര്‍പ്പിച്ചു. ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

2020 സെപ്തംബറില്‍ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്‌’ ഉള്ള ഗെയിമാണ് ഇത്.