ജയരാജന് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല; അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം: കെ സുരേന്ദ്രൻ


സംസ്ഥാനത്തെ കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പരാമർശത്തിൽ സിപിഎം വിമർശനം അംഗീകരിച്ച് പോസ്റ്റിട്ട പി. ജയരാജനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
താൻ എഴുതിയ പിതൃതർപ്പണത്തെ കുറിച്ചുള്ള അഭിപ്രായം തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നുവെന്നുമാണ് ജയരാജൻ പോസ്റ്റിട്ടത്. ഇത് ചെയ്തുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പരിഹാസം. പാർട്ടിയിലുള്ള മുസ്ലീം സഖാക്കൾക്ക് നോമ്പെടുക്കാം, പള്ളിയിൽ പോകാം, നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം.
പി ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാകില്ല. അടുത്ത കർക്കിടക വാവുവരെ പാർട്ടിയിലുണ്ടാകുമോ എന്ന് കണ്ടറിയാം.താ ങ്കൾക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
പാർട്ടിയിലെ മുസ്ളീം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം. നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അൻവറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയിൽ യുവതികളെ കയറ്റാൻ വാദിക്കാം.
ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കൾക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആർമി.