ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട് ജി.ആര്‍.അനിലിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

single-img
3 August 2022

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി .

ഓഫീസിലേക്ക് കത്ത് കൊടുത്തുവിട്ടപ്പോള്‍ തന്നെ ചാനലില്‍ വാര്‍ത്ത വന്നതിന്റെ ഉത്തരവാദിത്വം മന്ത്രിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

വകുപ്പിനോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയില്‍ നിയമിച്ചതില്‍ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആര്‍. അനിലും വിമര്‍ശിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വകുപ്പ് മന്ത്രിയായ തന്നോടു ചോദിക്കാതെയാണെന്ന് മന്ത്രിസഭാ യോഗത്തില്‍ ജി.ആര്‍. അനില്‍ പരാതിപ്പെട്ടു.

വകുപ്പ് മന്ത്രിയോട് ആഭിപ്രായം ചോദിക്കാതെയുള്ള നിയമനങ്ങള്‍ പതിവാകുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ മന്ത്രിസഭാ യോഗം പോലുള്ള വേദിയില്‍ തെറ്റായ കാര്യം പറയരുതെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി.

സംശയകരമായ വ്യക്തിത്വമുള്ള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പില്‍ നിയമിച്ചത് ചൂണ്ടിക്കാട്ടി ജി.ആര്‍. അനില്‍ ചൂണ്ടിക്കാട്ടി . ഇതോടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി, നിയമനങ്ങള്‍ ആലോചിച്ച്‌ വേണമെന്ന കാര്യത്തില്‍ മന്ത്രിയെ പിന്തുണച്ചു. സാധാരണമായി എല്ലാക്കാര്യങ്ങളും ആലോചിച്ച്‌ ചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി.

മുന്‍പത്തെക്കാളും നന്നായി അത് നടക്കുന്നുണ്ടെന്നും ആദ്യമായി മന്ത്രിയായതുകൊണ്ടാകും ജി.ആര്‍. അനിലിന് അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന്, ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് ചൂണ്ടിക്കാടി മന്ത്രി ജി.ആര്‍. അനിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

തന്റെ ഓഫീസിലേക്ക് കത്ത് കൊടുത്തുവിട്ടപ്പോള്‍ തന്നെ ചാനലില്‍ വാര്‍ത്തവന്നു. കത്ത് പൊട്ടിക്കുന്നതിന് മുമ്ബ് തന്നെ വാര്‍ത്ത വരുന്നുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക് തന്നെ. അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.