യുപിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും 11.4 കോടി രൂപ തട്ടി;പ്രിന്‍സിപ്പല്‍ അറസ്റ്റിൽ
ലഖ്നോ: യുപിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും 11.4 കോടി രൂപ തട്ടിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.
ഫിറോസാബാദ് ജില്ലയിലെ ഷികോഹാബാദിലെ താമസക്കാരനായ ചന്ദ്രകാന്ത് ശര്‍മ്മയാണ് അറസ്റ്റിലായത്. വ്യാജ എന്‍ജിഒയെ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചാണ് ഇയാള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് എന്‍ജിഒയും രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരേ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് യുപി പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2007ലാണ് ഭാര്യയേയും അമ്മയേയും പിതാവിനേയും ഭാരവാഹികളാക്കി ഇയാള്‍ സരസ്വത് അവേശ്വ ശിക്ഷക് സേവ സമിതി എന്ന എന്‍ജിഒക്ക് രൂപം നല്‍കിയത്. പിന്നീട് എന്‍ജിഒയിലെ തന്റെ അമ്മയുള്‍പ്പടെയുള്ള അംഗങ്ങള്‍ മരിച്ചുവെന്ന് കാണിച്ച് സംഘടനയുടെ മാനേജര്‍, സെക്രട്ടറി പദങ്ങള്‍ ഇയാള്‍ ഭാര്യക്ക് നല്‍കി. ഈ എന്‍ജിഒയുടെ പേരില്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറെടുത്തു. പിന്നീടാണ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയത്.