അംനീഷ്യ രോഗമുള്ള ശ്രീറാം ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ യോഗ്യനല്ല; സർവീസിൽ നിന്നും നീക്കണമെന്ന് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി

single-img
1 August 2022

ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടർ ചുമതല ഏറ്റെടുത്ത ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകി.

മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനമോടിച്ച് പത്രപ്രവർത്തകനായ ബഷീറിന്‍റെ മരണത്തിന് കാരണക്കാരനായിട്ടും ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് കേസ്സിൽ നിന്നും രക്ഷപ്പെടാൻ ശ്രീറാം വെങ്കിട്ടരാമൻ ഗൂഢാലോചന നടത്തിയതായി അദ്ദേഹം പറയുന്നു.

അപകടം ഉണ്ടാക്കിയ ശേഷം പോലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്ന് സലീം മടവൂർ ചൂണ്ടിക്കാട്ടി.

സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടരാമിനെ തിരിച്ചെടുത്തത് ജോയന്‍റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ ഓഫീസ് മെമ്മോറാണ്ടം OM 20011/5/90-Estt (D) Dated 4.11.1992 ന്‍റെയും ഉത്തരവ് നമ്പർ 20011/4/92- AlS-ll Dated 28/3/2000 ന്‍റെയും പരസ്യമായ ലംലനമാണെന്നും സലീം മടവൂർ പറയുന്നു.

2012 ൽ സിവിൽ സർവീസിലെത്തിയ ശ്രീറാം 2016 ൽ ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി റാങ്കിലെത്തി. 2020-23 ൽ ഇദ്ദേഹം ജോയൻ്റ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേട്ട് (കലക്ടർ) പദവിയിലെത്തണം. 2024-28 ൽ ജില്ലാ കലക്ടർ / സ്പഷ്യൽ സെക്രട്ടറി / ഡയരക്ടർ പദവി വഹിക്കണം. അതായത് പദവി കൊടുക്കൽ നിർബന്ധമാണെങ്കിൽ പോലും ഇദ്ദേഹത്തിന് ബഷീർ കൊലപാതകക്കേസ്സിൻ്റെ വിചാരണ തീർന്ന് 2028 നകം കലക്ടർ സ്ഥാനം കൊടുത്താൽ മതിയെന്നിരിക്കെ ഇപ്പോൾ കലക്ടറാക്കിയത് തിടുക്കപ്പെട്ടുള്ള തീരുമാനമാണ് എന്ന് സലിം മടവൂർ ചൂണ്ടിക്കാട്ടി.