എന്റെ ഭൂമി എനിക്ക് തിരിച്ചു വേണം: നഞ്ചിയമ്മ
വയനാട്ടിലെ ഭൂമാഫിയ തട്ടിയെടുത്ത സ്വന്തം ഭൂമി തിരിച്ചു പിടിക്കാനുള്ള പോരാട്ടം 47 വർഷമായി തുടരുകയാണ് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദിവാസി വാനമ്പാടി നഞ്ചിയമ്മ. നിയമസഭയിൽ ഉൾപ്പടെ പലയിടത്തും വിഷയം അവതരിക്കപ്പെട്ടു എങ്കിലും നഞ്ചിയമ്മയ്‌ക്ക് പ്രതീക്ഷയില്ല. അത്രയ്ക്ക് ശക്തമാണ് കൈയേറ്റക്കാരുടെ സ്വാധീനം.
കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൂട്ടിവച്ചാണ് കേസ് നടത്തുന്നത്. കേസിനായി ജീവിതം മാറ്റിവച്ചവരാണ് ഞങ്ങളുടെ ആണുങ്ങളെല്ലാം. അവരൊന്നും ഇന്നില്ല. ഇപ്പോൾ പെണ്ണുങ്ങളാണ് കേസ് നടത്തുന്നത്. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയിൽ ഒരാൾ കൈയേറിയത്. ഞങ്ങളുടെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല. ഭൂമി ഞങ്ങളുടേതാണെന്നതിന് എല്ലാ രേഖകളുമുണ്ട്. നഞ്ചിയമ്മ പറയുന്നു.
അഗളി വില്ലേജിൽ 1167/1,6 സർവേ നമ്പരുകളിലെ നാലേക്കർ അന്യാധീനപ്പെട്ടതായി നഞ്ചിയമ്മയും ഭർത്താവിന്റെ പിതാവ് നാഗനും പരാതി നൽകിയിരുന്നു.1975ലെ പട്ടിക വർഗ നിയമപ്രകാരം കേസെടുത്തു. ഈ സർവേ നമ്പരുകളിലുള്ള 4.81 ഏക്കർ ആദിവാസിയായ നാഗനിൽ നിന്ന് ആദിവാസിയല്ലാത്ത കന്തൻ ബോയന് കൈമാറ്റം ചെയ്തെന്നാണ് പ്രമാണം. അതിൽ 3.41 ഏക്കർ കന്തൻ ബോയനിൽ നിന്ന് മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ 1987 ഒക്ടോബർ 12ലെ ഉത്തരവ് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തു. ബാക്കി 1.40 ഏക്കർ ഒറ്റപ്പാലം സബ് കോടതിയിലെ കേസിലെ ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യുവിന് ലഭിച്ചു. അതിൽ സർവേ നമ്പർ 1167/1ലെ 50 സെന്റ് നെല്ലിപ്പതി സ്വദേശി കെ.വി. മാത്യു ജോസഫ് കുര്യന് കൈമാറി. അയാളുടെ പേരിൽ ഭൂനികുതി അടയ്ക്കുകയും ചെയ്തു.1999ലെ പട്ടിക വർഗ്ഗ നിയമ പ്രകാരം ഒറ്റപ്പാലം സബ് കളക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവിൽ നാഗനിൽ നിന്ന് കൈമാറിയ 1.40 ഏക്കർ കന്തൻ ബോയനോ അനന്തര അവകാശികൾക്കോ കൈവശം നിലനിർത്താൻ നിർദ്ദേശിച്ചു.
അന്യാധീനപ്പെട്ട ഭൂമിക്ക് പകരം നാഗന്റെ അവകാശികൾക്ക് സർക്കാർ ഭൂമി കിട്ടാൻ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. നഞ്ചമ്മയുടെ ഭൂമിയിൽ നിലവിലെ ഹർജി പ്രകാരം നടപടികൾ തുടരുകയാണ്. അർഹതപ്പെട്ട ഭൂമി അവർക്ക് കിട്ടും എന്നാണു മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത്