നരേന്ദ്രമോദിയെ അംഗീകരിച്ചാല്‍ കാപ്പനെ ബിജെപി സ്വീകരിക്കുമെന്ന് വാഗ്ദാനം

single-img
29 July 2022

യുഡിഎഫ് വിടാൻ ഒരുങ്ങുന്ന മാണി സി കാപ്പനെ സ്വാഗതം ചെയ്ത് ബിജെപിയുടെ മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി. കോണ്‍ഗ്രസിൽ നിന്നും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വരുന്ന കാലമാണിത്. നരേന്ദ്രമോദിയെ അംഗീകരിച്ചാല്‍ കാപ്പനെ ബിജെപി സ്വീകരിക്കുമെന്ന് ഹരി ഇന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഐർഹോടൊപ്പം തന്നെ പാലായില്‍ എത്തിയ ബിജെപി നേതാക്കള്‍ മാണി സി കാപ്പനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹവും എന്‍ ഹരി ശരിവച്ചു. പക്ഷെ ആ കൂടിക്കാഴ്ച്ചക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ഹരിപറയുന്നത് .

ഹരിയുടെ വാക്കുകൾ; : ”മാണി സി കാപ്പന്‍ എനിക്ക് വളരെ അടുത്ത അറിയാവുന്ന ആളാണ്. മോദിയെയും സര്‍ക്കാരിനെയും അംഗീകരിച്ച് കൊണ്ട് ആര് വന്നാലും ബിജെപി സ്വീകരിക്കും. ഇതാണ് എന്‍ഡിഎയുടെയും ബിജെപിയുടെയും നിലപാട്.

ബിജെപിയുടെ നേതാക്കള്‍ പാലായില്‍ എത്തിയപ്പോള്‍ കാപ്പനെ കണ്ടിരുന്നു. അത് കൂടിക്കാഴ്ച എന്ന നിലയില്‍ അല്ല. പല ആളുകളും പരസ്പരം കാണാറുണ്ട്. എല്ലാവരെയം അങ്ങോട്ടും ഇങ്ങോട്ടും കാണുന്നുണ്ട്. കൂടിക്കാഴ്ച എന്നൊന്നും പറയേണ്ട.

കോൺഗ്രസിൽ നിന്നുള്ള എംഎല്‍എമാരും എംപിമാരും മോദിയെ അംഗീകരിച്ച് ഓരോ ദിവസവും ബിജെപിയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് അംഗം പോലുമില്ലാതെ ചുരുങ്ങി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ അംഗീകരിച്ചാല്‍ ആരെയും സ്വീകരിക്കും.”