യുവമോര്‍ച്ച പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം: 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ
കര്‍ണാകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കൂടെ പിടിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. സംഭവത്തില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം കേരളത്തിലേക്കു വ്യാപിപ്പിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സംഭവം നടന്നയുടന്‍ പ്രതികള്‍ കാസര്‍ഗോഡ് ഭാഗത്തേക്കു രക്ഷപ്പെട്ടതായാണു സൂചനയുള്ളത്. അന്വേഷണത്തിനായി കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. കൊലപാതകികളെ എത്രയും വേഗം പിടികൂടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ കര്‍ണാടക പോലീസ് മേധാവി കേരള ഡിജിപിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികള്‍ എത്തിയതെന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു. ദൃക്സാക്ഷികളും ഇതേ മൊഴിയാണ് പോലീസിന് നല്‍കിയത്. പ്രതികളെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കര്‍ണാടക പോലീസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നു. എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയെ കര്‍ണാടക ഡിജിപിയും മംഗളൂരു എസ്പിയും അറിയിച്ചിരിക്കുന്നത്.