സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം ഇറക്കും


കേന്ദ്രസര്‍ക്കാരിന്റെ എതിർപ്പിനിടെ സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം ഇറക്കും. ആറു മാസം കാലാവധി നൽകിയാകും വീണ്ടും വിജ്ഞാപനം ഇറക്കുന്നത്. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും.
9 ജില്ലകളിലെ സർവേക്കുള്ള കാലാവധിയാണ് നിലവിൽ തീർന്നത്. ഈ ജില്ലകളിൽ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനമാണ് ഈ ആഴ്ച്ച ഇറക്കുന്നത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കാലാവധി ജൂലൈ 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.
അതിനിടെ, ബിജെപി കെ റെയിലിന് ബദല്‍ സാധ്യതകള്‍ തേടിയിട്ടുണ്ട്. ബദല്‍ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ബദല്‍ ചർച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരെ വിളിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.