മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം കൂട്ടുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം കൂട്ടുന്നു. ഇത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജസ്റ്റിസ് സി എൻ രാമചന്ദ്രനെയാണ് കമ്മീഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2018ലാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കേരളത്തിൽ ശമ്പള വർദ്ധന അവസാനമായി നടപ്പാക്കിയത്.
നിലവിൽ മന്ത്രിമാർക്ക് 90,000രൂപയും എംഎൽഎമാർക്ക് 70,000രൂപയുമാണ് ശമ്പളമായി ലഭിക്കുന്നത്. ടിഎഡിഎ അടക്കമാണ് ഈ തുക. 2018ലാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കേരളത്തിൽ ശമ്പള വർദ്ധന നടപ്പാക്കിയത്. 2018ൽ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്ന് 90000 രൂപയായും എം എൽ എമാരുടെ ശമ്പളം 39500 രൂപയിൽ നിന്ന് 70000 രൂപയുമാക്കി ഉയർത്തിയത്.
അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നൽകിയ ശുപാർശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു . എന്നാൽ മന്ത്രിസഭാ യോഗം അത് 90000 രൂപയിൽ നിജപ്പെടുത്തുകയായിരുന്നു. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇനിയുമൊരു വർദ്ധന നടപ്പാക്കുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയേക്കും