നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികള്‍ നേരിട്ട് ഹാജരാകണം

single-img
27 July 2022

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ, ഇ.പി.ജയരാജൻ അടക്കമുള്ള പ്രതികൾ സെപ്തംബർ 14 നു ഹാജരാകണമെന്നു തിരുവനന്തപുരം സി.ജെ.എം കോടതി. ഹാജരാകാനുള്ള അവസാന അവസരമാണ് ഇതെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിന്റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബർ 14-ന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രതികൾ ഹാജരായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 14-ന് പ്രതികൾക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നൽകിയത്.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സർക്കാരും പ്രതികളും സുപ്രീം കോടതിയിൽ പോയിരുന്നു. എന്നാൽ കേസിൽ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി.ജെ.എം. കോടയിതിയിൽ വിചാരണ നടപടികൾ ആരംഭിച്ചത്.