എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന്
എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിജിപിയാണ് ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
ഇതുവരെയുള്ള അന്വേഷണത്തിൽ പ്രത്യേക പൊലീസ് സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞത് ആകെ രണ്ടു കാര്യങ്ങളാണ്. ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും, അക്രമി വന്നത് ഡിയോ സ്കൂട്ടറാണെന്നതും. ഇതിനപ്പുറം ഒരു ഇഞ്ചു പോലും മുന്നോട്ടു പോകുവാൻ 23 ദിവസമായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിതു.
കേസിന്റെ തുടക്കത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. എന്നാൽ ഇതില്‍ കാര്യമായ ഒരു നേട്ടവുമുണ്ടായില്ല. പിന്നീട് സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും അതിനു ശേഷം ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല.
അതിനു ശേഷം പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനവും ഉടമയെയും തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന്‍റെയും തലസ്ഥാനത്തെ സ്കൂട്ടർ ഡീലർമാരുടെയും സഹായവും പോലീസ് തേടി. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ വിവരം പരിശോധിച്ചെങ്കിലും ആ വഴിക്കുള്ള അന്വേഷണവും മുട്ടി.
അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ ചോദ്യം ചോദ്യം ചെയ്തു എങ്കിലും ആ വഴിക്കും കാര്യമായ ഒരു വിവരവും ലഭിച്ചില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർ മുതൽ ലൈക്കും കമെന്റും ചെയ്തവരെ വരെ നിരീക്ഷിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല.