42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതു മുഖമല്ല, ഒറ്റപ്പെട്ടു: സിപിഐ ജില്ലാ സമ്മേളനം
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനം. സിപിഎം നേതാവ് എം.എം. മണി മുതിർന്ന നേതാവായ ആനി രാജയെ വിമർശിച്ചപ്പോൾ കാണാം രാജേന്ദ്രൻ ഇടപെട്ടില്ല എന്നും എം എം മണിയെ തിരുത്തിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു വിമർശനം. ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക് ചെയ്യുന്നു എന്നും പ്രതിനിധികൾ പറഞ്ഞു.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നിലപാടെടുക്കുന്നില്ല. സിൽവർലൈൻ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ നേതൃത്വത്തിനു മിണ്ടാട്ടമില്ല. കെഎസ്ഇബിയെയും കെഎസ്ആർടിസിയെയും സർക്കാർ തകർക്കുകയാണെന്നും വിമർശനം ഉണ്ടായി.