‘മാധ്യമം’ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തയച്ചു; വെളിപ്പെടുത്തി സ്വപ്ന സുരേഷ്
കേരളത്തിൽ നിന്നുള്ള ‘ മാധ്യമം’ ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി വെളിപ്പടുത്തി സ്വപ്‌ന സുരേഷ് . ഇന്ത്യൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും സ്വപ്ന ആരോപിക്കുന്നു.
ഇന്ന് കേരളാ ഹൈക്കോടതിയിലായിരുന്നു സ്വപ്നയുടെ ഈ വെളിപ്പെടുത്തല്‍. മാധ്യമം പത്രത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോട് ജലീൽ കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടുവെന്നും പറയ്യുന്നു.
മാധ്യമത്തിൽ വന്ന വാർത്ത യു എ ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രത്തിനെ നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറയുന്നു.
ജലീൽ യുഎഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്‌ന ഹൈക്കോടതിയിൽ ഹാജരാക്കി എന്നാണ് വിവരം . ജലീൽ ഈ കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നെന്നും വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി.