സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഇഡിയെ വിശ്വസിക്കാനാവില്ലെന്ന് സതീശന്‍; തിരിച്ചറിവ് ഉണ്ടായോ എന്ന് മുഖ്യമന്ത്രി
സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഇഡിയെ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. മാത്രമല്ല ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് സത്യം പുറത്തു വരൂ എന്നും, സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച സബ്മിഷനിലാണ് ചർച്ച നടന്നത്.
അതെ സമയം സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ഇ ഡി തീരുമാനിച്ചു. സ്വർണക്കടത്ത് കേസ് ബംഗളൂരു പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി കൊച്ചി മേഖല അസിസ്റ്റന്‍റ് ഡയറക്ടർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു തുടർച്ചയായി ആണ് സ്വപ്ന സുരേഷിന്റെ മൊഴിയും ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ്