വധശ്രമക്കേസ്: ശബരീനാഥൻ ഇന്ന് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ഹാജരാകും
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന് ചോദ്യം ചെയ്യലിന് ഹാജരാകും. തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും, 50,000 രൂപയും കെട്ടിവെക്കണം എന്നുമുള്ള ജാമ്യ വ്യവസ്ഥയിലാണ് തിരുവനന്തപുരം വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ഈ ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
മുഖ്യമന്ത്രിയെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുൻ എംഎൽഎയും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന് ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്.
വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലില്‍ ഇത് ശബരീനാഥന്‍ അംഗീകരിച്ചതായാണ് വിവരം. യൂത്ത്കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഉള്ള ഗ്രൂപ്പിലായിരുന്നു ആസൂത്രണം. ഈ ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലടക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.