ശബരിനാഥന്‍റെ അറസ്റ്റ്: എം എൽ എമാരടക്കം പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി

single-img
19 July 2022

കെ.എസ്.ശബരിനാഥന്‍റെ അറസ്റ്റിന് പിന്നാലെ എം എൽ എമാരടക്കം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വലിയതുറ പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം തുടരുകയാണ്. പോലീസുമായി വലിയ രീതിയിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. മുതിർന്ന നേതാക്കടക്കം ഇടപെട്ട ശേഷമാണ് പ്രവർത്തകർ ശാന്തരായത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ശബരിനാഥനെ ഉടൻതന്നെ ജില്ലാ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ന്വി രാവിലയിടേയാണ് വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥന്‍റെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തി എന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ഇന്ന് രാവിലെ പതിനൊന്നിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥൻ ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ശബരീനാഥന് പോലീസ് നോട്ടീസ് നൽകിയത്.

അതേസമയം, ശബരിനാഥന്‍റെ അറസ്റ്റിനെതിരേ ഷാഫി പറമ്പിൽ രംഗത്തെത്തി. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിഷേധങ്ങളെ തടയിടാൻ ശ്രമിക്കുന്ന ഏകാധിപതിയായി പിണറായി മാറിയിരിക്കുന്നുവെന്ന് ഷാഫി വിമർശിച്ചു.

പോലീസ് സിപിഎമ്മിന്‍റെ പോഷക സംഘടനയാണോയെന്ന് ചോദിച്ച ഷാഫി ഇനി മുതൽ ഡിജിപി സ്ഥാനത്തും മറ്റ് ഉന്നത സ്ഥാനത്തും പാർട്ടിക്കാരെയും ഡിവൈഎഫ്ഐ നേതാക്കളെയും വച്ചാൽ മതിയെന്നും പരിഹസിച്ചു.