നീറ്റ്‌ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: 5 പേര്‍ പോലീസ് കസ്റ്റഡിയില്‍

single-img
19 July 2022

നീറ്റ് പരീക്ഷ ഏതുതാൻ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളജിലെ 2 വനിത ജീവനക്കാരെയും മൂന്ന് പരീക്ഷാ ഏജന്‍സി ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തതായും ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡി ഐ ജി ആര്‍ നിശാന്തിനി അറിയിച്ചു.

അതേസമയം, സംഭവത്തിൽ പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി . ഇവരിൽ എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഏജന്‍സിയുടെ ജീവനക്കാരെ കോളജ് അധികൃതരെയും കൊട്ടാരക്കര ഡിവൈഎസ്പി ചേദ്യം ചെയ്തു. എന്നാൽ നീറ്റ് കൊല്ലം സിറ്റി കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സംഭവം നിഷേധിച്ചെങ്കിലും പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഈ കമ്പനി കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഇവർ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത് എന്നാണ് വിവരം.