രാജ്യത്തെ വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയും; ബിജെപി യെ വിമർശിച്ച് സിപിഐ എം പോളിറ്റ്ബ്യൂറോ

single-img
18 July 2022

ഡല്‍ഹി : രാജ്യത്തെ വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഐഎം പോളിറ്റ്ബ്യൂറോ.

1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. വര്‍ഗീയ-കോര്‍പറേറ്റ്‌ കൂട്ടുകെട്ടും, ചങ്ങാത്ത മുതലാളിത്തവും, ദേശീയ സ്വത്തുക്കളുടെ കൊള്ളയടിയുമെല്ലാം സാമ്ബത്തികഅസമത്വം കൂടുതല്‍ തീവ്രമാക്കുകയാണ്‌. മോദി ഭരണത്തില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണെന്ന് പോളിറ്റ്ബ്യൂറോ ആരോപിച്ചു.

ലോകബാങ്ക്‌ കണക്കുപ്രകാരം 2020-22ലെ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ വാര്‍ഷികവളര്‍ച്ച 0.8 ശതമാനം മാത്രമാണ്. സിഎംഐഇ റിപ്പോര്‍ട്ടുപ്രകാരം 2022 ജനുവരി-ഏപ്രില്‍ കാലയളവില്‍ 20-24 പ്രായപരിധിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടു കോടിയിലേറെ. 42 ശതമാനമാണ്‌ ഈ പ്രായപരിധിയിലെ തൊഴിലില്ലായ്‌മ നിരക്ക്‌. 25-29 പ്രായപരിധിയിലാകട്ടെ 60 ലക്ഷത്തിലേറെയാണ്‌ തൊഴിലില്ലാത്തവര്‍. ഇത്‌ 12.72 ശതമാനമാണ്. 15നു മുകളില്‍ പ്രായക്കാരില്‍ മൂന്നു കോടിയിലേറെ പേരാണ്‌ തൊഴിലില്ലാത്തവര്‍. ഇതില്‍ 80 ശതമാനത്തിനടുത്ത്‌ 20-29 പ്രായപരിധിക്കാരാണ്‌. ഇന്ത്യയില്‍ തൊഴിലെടുക്കുന്ന പ്രായക്കാര്‍ ആകെ ജനസംഖ്യയുടെ 36 ശതമാനമാണ്‌.

തൊഴിലില്ലാത്തതിനാല്‍ ഇവരില്‍ 61.2 ശതമാനം പേരും തൊഴിലന്വേഷണം അവസാനിപ്പിച്ചു. തൊഴില്‍ പങ്കാളിത്ത നിരക്കാകട്ടെ എക്കാലത്തെയും താഴ്‌ന്ന നിരക്കായ 38.8 ശതമാനത്തിലെത്തി. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം മേയില്‍ 15.8 ശതമാനത്തിലെത്തി. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 14.4 ശതമാനവും പ്രാഥമിക ഉല്‍പ്പന്നങ്ങളുടേത്‌ 19.71 ശതമാനവും ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയും വിലക്കയറ്റം 40.63 ശതമാനവുമാണ്‌. നിര്‍മിത ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 10.11 ശതമാനം വര്‍ധനയുണ്ടായി. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നതോടൊപ്പം ആളുകളുടെ വാങ്ങല്‍ശേഷി കുറയ്‌ക്കുകയും സമ്ബദ്‌വ്യവസ്ഥയിലെ ആവശ്യകതാതോത്‌ കുറയ്‌ക്കുകയും ചെയ്യും. ആഭ്യന്തര ആവശ്യകത ഇടിയുന്നത്‌ നിര്‍മാണമേഖലയെ ദുര്‍ബലപ്പെടുത്തി തൊഴില്‍നഷ്ടത്തിന്‌ വഴിവയ്‌ക്കും.

ബോംബെ ഓഹരി വിപണിയില്‍ ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ള കമ്ബനികളുടെ 2021-22 വര്‍ഷത്തിലെ മൊത്തത്തിലുള്ള ലാഭം 9.3 ലക്ഷം കോടി രൂപയാണ്‌. ഇത്‌ മുന്‍വര്‍ഷത്തേക്കാള്‍ 70 ശതമാനം കൂടുതലും കൊവിഡ്‌ കാലയളവിനു മുമ്ബുള്ള ഒരു ദശകകാലയളവിലെ ശരാശരി ലാഭത്തേക്കാള്‍ മൂന്നിരട്ടി അധികവുമാണ്‌. അതിസമ്ബന്നര്‍ക്കുമേല്‍ അടിയന്തരമായി നികുതി ചുമത്താന്‍ കേന്ദ്രം തയ്യാറാകണം. ഈ വരുമാനത്തിലൂടെ പൊതുനിക്ഷേപം കൂട്ടണമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.