വൃത്തികെട്ട കമ്പനി; ഞാനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ കയറില്ല: ഇ.പി ജയരാജന്‍
യാത്ര വിലക്ക് നേരിട്ടതില്‍ രൂക്ഷ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നടന്നുപോകേണ്ടി വന്നാലും താനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നു ഇ പി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാത്രമല്ല ഇന്‍ഡിഗോ സ്റ്റാന്‍ഡാര്‍ഡില്ലാത്ത വൃത്തികെട്ട കമ്പനി ആണെന്നും, . ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.
വിമാനത്തിലെ കയ്യാങ്കളിയില്‍ ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക് ശിക്ഷയായി ഇന്‍ഡിഗോ വിമാന കമ്പനി നൽകിയത്. ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് നടപടി. ആര്‍ എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്നായിരുന്നു ഇതുവരെയും ഇ പി ജയരാജന്‍ പറഞ്ഞത്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.